Select Location
All Locations
State
Region
City / District
പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ടെഹ്റാൻ/ വാഷിങ്ടൻ: ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. ട്രംപിന്റെ നിർദേശപ്രകാരം ഇറാനിൽ അടുത്തഘട്ട ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്ഫോടനശബ്ദം കേട്ടതായി മെഹർ, ഫാർസ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കൂടാതെ കൊണാരക്, ഛബഹാർ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം സജ്ജമാക്കിയതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്‌ട്ര ചരക്കു നീക്കങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ഭീഷണികൾ തടയുന്നതിനാണ് ഈ സൈനിക നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. വ്യാഴാഴ്ച രാത്രി ഇറാന് നേർക്ക് യുഎസ് കടുത്ത ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് ഈ നീക്കം.

ചരക്കുനീക്കത്തിനും കപ്പൽ ജീവനക്കാർക്കുമെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദി ഇറാനാണെന്നും യുഎസ് ആരോപിച്ചു. നേരത്തെ, ഹോർമുസിനു സമീപം 20 യുദ്ധക്കപ്പലുകൾ പട്രോളിങ്ങിനായി വിന്യസിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. മേഖലയിൽ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും യുഎസ് കൂട്ടിച്ചേർത്തു. നിലവിലെ സംഘർഷം പെട്ടെന്ന് അവസാനിക്കുമെന്നും ഇതൊരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് വഴിമാറില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ബഹ്‌റൈനിലും കുവൈറ്റിലും ഖത്തറിലും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. ഗൾഫ് രാജ്യങ്ങളിൽ വിവിധയിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതായാണ് വിവരം. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർത്തതായി കുവൈറ്റ് അറിയിച്ചു. നിലവിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് എപി റിപ്പോർട്ടു ചെയ്തു.

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വരും മണിക്കൂറുകളിൽ കൂടുതൽ വഷളായേക്കുമെന്ന സൂചനയോടെ, ഇറാനുനേരെ പുതിയ സൈനിക ആക്രമണങ്ങൾക്ക് യു.എസ് തയ്യാറെടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇറാനിൽ നടത്തിയ ആക്രമണത്തിൽ അവരുടെ 28 ബോട്ടുകൾ തകർത്തതായും രാത്രിയോടെ കൂടുതൽ ബോട്ടുകൾ നശിപ്പിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ആവശ്യമെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും കുടിവെള്ള പ്ലാന്റുകളും തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് യു.എസ് പിടിച്ചെടുത്തേക്കുമെന്നും എന്നാൽ ദ്വീപ് ഇന്ന് രാത്രി തന്നെ പിടിച്ചെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹോർമുസ് കടലിടുക്കിൽ യു.എസ് വീണ്ടും ഉപരോധം പിൻവലിച്ചേക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, മേഖലയിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി നാറ്റോ രാജ്യങ്ങൾ മൈൻസ്വീപ്പറുകൾ അയക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.


Janmabhumi 17 days ago
Home Flash News