Select Location
All Locations
State
Region
City / District
രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മേഖലയാണ്. മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. മുരളി മനോഹര്‍ ജോഷിയുടെ സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിയുടെ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക നിലവാരവും മെച്ചപ്പെടുത്തുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ഈ മുന്നേറ്റം നിലനിര്‍ത്താനും അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകാനും ലഭിക്കുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്. അത്തരമൊരു അവസരമാണ് പി.എം. ശ്രീ (PM SHRI – PM Schools for Rising India) പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

 ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഈ പദ്ധതി രാജ്യത്തെ തെരഞ്ഞെടുത്ത സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളെ അത്യാധുനിക സൗകര്യങ്ങളുള്ള മാതൃകാ വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്. രാജ്യത്താകെ 15,000-ത്തോളം വിദ്യാലയങ്ങളെ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക സഹായവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയര്‍ന്നു. പി.എം. ശ്രീ പദ്ധതി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് നിലവിലെ യുഡിഎഫ് സര്‍ക്കാരല്ല. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും അനുമതിയോടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ഡോ. വാസുകി ഐ.എ.എസ് ആണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

പിന്നീട് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ സാഹചര്യങ്ങളും ചില വിഭാഗങ്ങളുടെ എതിര്‍പ്പുകളും പരിഗണിച്ച് പദ്ധതി താല്കാലികമായി മാറ്റിവെക്കുന്നതുമായി (Kept in abeyance) ബന്ധപ്പെട്ട കത്ത് നല്‍കിയെങ്കിലും, ധാരണാപത്രം ഔദ്യോഗികമായി റദ്ദാക്കിയിരുന്നില്ല. അതായത്, അന്നത്തെ സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തിന് പ്രയോജനകരമാണെന്ന് വിലയിരുത്തിയ ഒരു പദ്ധതിയാണിത്. പി.എം. ശ്രീ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത സാമ്പത്തിക സഹായം മാത്രമല്ല. വിദ്യാലയങ്ങളുടെ സമഗ്രമായ ഗുണനിലവാര വികസനമാണ് ലക്ഷ്യം. ഡിജിറ്റല്‍ ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ലേണിങ് സംവിധാനങ്ങള്‍, ആധുനിക ശാസ്ത്ര-ഗണിത ലാബുകള്‍, നൈപുണ്യ വികസന കേന്ദ്രങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളുടെ പഠനസൗകര്യങ്ങള്‍, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍, ഹരിത ക്യാമ്പസുകള്‍, സൗരോര്‍ജ്ജ സംവിധാനങ്ങള്‍, മികച്ച ലൈബ്രറികള്‍, കായിക സൗകര്യങ്ങള്‍ തുടങ്ങി വിദ്യാലയത്തെ ഒരു സമഗ്ര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സഹായമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.

 കേരളത്തിലെ ഓരോ ബ്ലോക്കിലും ഏതാനും വിദ്യാലയങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുമ്പോള്‍ ആ സ്‌കൂളുകള്‍ക്ക് മാത്രമല്ല പ്രയോജനം. അവിടെയുള്ള ലാബുകളും ഡിജിറ്റല്‍ സൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും സമീപ പ്രദേശങ്ങളിലെ മറ്റ് വിദ്യാലയങ്ങള്‍ക്കും ഉപയോഗിക്കാനാകും. അദ്ധ്യാപക പരിശീലനത്തിന്റെയും അക്കാദമിക നവീകരണത്തിന്റെയും കേന്ദ്രങ്ങളായി ഇത്തരം വിദ്യാലയങ്ങള്‍ മാറും. അതുകൊണ്ടുതന്നെ ഇത് ഏതാനും സ്‌കൂളുകള്‍ക്ക് മാത്രം ലഭിക്കുന്ന നേട്ടമല്ല, മറിച്ച് വിദ്യാഭ്യാസ മേഖലയാകെ ഉയര്‍ത്തുന്ന ഒരു നിക്ഷേപമാണ്. പദ്ധതിക്കെതിരെ ചിലര്‍ ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം വിദ്യാഭ്യാസ രംഗത്ത് രാഷ്‌ട്രീയമോ ആശയപരമോ ആയ ഇടപെടലുകള്‍ വര്‍ധിക്കുമെന്നാണ്. എന്നാല്‍ ഈ വാദം വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം പരിശോധിക്കാന്‍. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകന്‍ പഠിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിലുള്ള നാലാഞ്ചിറ വിദ്യാലയത്തിനു പുറമേ നിരവധി കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും സിബിഎസ്ഇ വിദ്യാലയങ്ങളിലും വര്‍ഷങ്ങളായി പി. എം. ശ്രീ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിവരുന്നു. 


അവിടങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടുണ്ടെന്നല്ലാതെ, വിമര്‍ശകര്‍ പറയുന്ന തരത്തിലുള്ള കാവിവത്കരണമോ നരേന്ദ്ര മോദിയുടെ പൂര്‍ണ്ണകായ ചിത്രമോ പ്രതിമയോ മറ്റ് ആശയപരമായ നിര്‍ബന്ധങ്ങളോ ഉണ്ടായതായി അനുഭവപ്പെട്ടിട്ടില്ല. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായിക്കൊണ്ടുതന്നെ വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ള വിഷയമാണ്. അതിനാല്‍ സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കേന്ദ്ര പദ്ധതികളുടെ ഗുണഫലങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഭരണഘടനാപരമായോ നിയമപരമായോ തടസ്സങ്ങളൊന്നുമില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും കേരളത്തിന്റെ വിദ്യാഭ്യാസ മികവും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുമെങ്കില്‍ അതിന്റെ പ്രയോജനം ലഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും. അതിനാല്‍ പി.എം. ശ്രീ പദ്ധതിയെ രാഷ്‌ട്രീയ കണ്ണാടിയിലൂടെ മാത്രം കാണാതെ, കേരളത്തിന്റെ വിദ്യാഭ്യാസ ഭാവിക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് വിലയിരുത്തണം. ഒരു പദ്ധതി ആരാണ് അവതരിപ്പിച്ചത് എന്നതല്ല, അത് കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും എന്ത് നേട്ടമാണ് നല്‍കുന്നത് എന്നതാണ് പ്രധാനം.


Janmabhumi 1 hour ago
Home Flash News