തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് നടപടി ഹൈക്കോടതി റദ്ദാക്കി
മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഒരു മാസത്തിനകം ക്ഷേത്ര ഭരണനിർവഹണത്തിനായി പാരമ്പര്യ ട്രസ്റ്റിയെ നിയമിക്കാൻ മലബാർ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. അതുവരെ നിലവിലെ എക്സിക്യൂട്ടീവ് ഓഫിസർക്ക് ചുമതലയിൽ തുടരാമെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വ്യക്തമാക്കി. File Image File Image ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ചതിനെതിരെ പാരമ്പര്യ ട്രസ്റ്റി എം.സി. കുഞ്ഞുണ്ണിരാജ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്. നിയമനങ്ങളിലെ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി ജീവനക്കാർ അടക്കമുള്ളവർ നൽകിയ മറ്റ് ഹർജികളും കോടതി ഇതോടൊപ്പം പരിഗണിച്ചു. ക്ഷേത്ര ഭരണനിർവഹണത്തിനായി നിലവിലുള്ള സ്കീമിന് പകരമായി പുതിയ സ്കീമിന് രൂപം നൽകാൻ മലബാർ ദേവസ്വം ബോർഡ് ഡപ്യൂട്ടി കമ്മിഷണർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. പാരമ്പര്യ ട്രസ്റ്റി, അവരുടെ കുടുംബാംഗങ്ങൾ, ബന്ധപ്പെട്ട മറ്റ് വ്യക്തികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തി വേണം പുതിയ സ്കീം തയാറാക്കാൻ. ഇതിന്റെ കരട് രൂപം മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അംഗീകാരത്തിനായി ഹാജരാക്കണം. കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പുതിയ സ്കീം നടപ്പാക്കാൻ പാടുള്ളൂ.
ക്ഷേത്രത്തിൽ ഇതുവരെ നടത്തിയ നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ വീണ്ടും പരിശോധിച്ച് അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കാനും മലബാർ ദേവസ്വം ബോർഡിനോട് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടു.