തുടർനടപടികളെടുക്കാതെ സർക്കാർ; അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സർക്കാർ സ്‌കൂളുകൾ
സ്ഥാനക്കയറ്റം മുടങ്ങിയതോടെ അധ്യയനവർഷാരംഭത്തിൽ നാഥനില്ലാതെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ. 1,228 ഗവ. ഹൈസ്‌കൂളുകളിൽ 253 ഇടത്ത് പ്രധാനാധ്യാപകരും 830 ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിൽ 99 ഇടത്ത് പ്രിൻസിപ്പലും ഇല്ല. എൽഡിഎഫ് സർക്കാർ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ട് അടക്കം തയ്യാറാക്കിയെങ്കിലും യുഡിഎഫ് സർക്കാർ തുടർനടപടികളിലേക്ക് കടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം 2025ൽ സ്ഥലംമാറ്റവും വിരമിക്കുന്നതോടെ ഉണ്ടാകുന്ന ഒഴിവുകളിലേക്കടക്കം സ്ഥാനക്കയറ്റവുമെല്ലാം അവധിക്കാലത്തുതന്നെ പൂർത്തിയാക്കിയിരുന്നു. ഇടുക്കിയിൽ 85ൽ 39 ഗവ. ഹൈസ്‌കൂളിലും പ്രധാനാധ്യാപകരില്ല. കാസർകോട് 98ൽ 31 ഇടത്തും എറണാകുളത്ത് 101ൽ 38 ഇടത്തും തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. കോട്ടയത്ത് 25 ഹൈസ്‌കൂളിൽ പ്രധാനാധ്യാപകരില്ല.ഡിഡിഇ, ഡിഇഒമാരുമില്ല ആകെയുള്ള 20 ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് എഡ്യുക്കേഷൻ (ഡിഡിഇ) തസ്‌തികകളിൽ ഒമ്പതെണ്ണവും ഒഴിഞ്ഞുകിടക്കുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മേധാവിമാരില്ലാതെ പ്രതിസന്ധിയിലാണ്. 39 ഡിഇഒ തസ്‌തികകളിൽ 11 ഇടത്ത് ആളില്ല. വിഎച്ച്‌എസ്‌ഇ വിഭാഗത്തിൽ എട്ട് അഡീഷണൽ ഡയറക്‌ടർ (എഡി) തസ്‌തികയിൽ ഒരിടത്ത് മാത്രമാണ് സ്ഥിരം എഡി. കൊല്ലം, ചെങ്ങന്നൂർ, കുറ്റിപ്പുറം, എറണാകുളം, വിഎച്ച്‌എസ്‌ഇ ഡയറക്‌ടറേറ്റ് എന്നിവിടങ്ങളിൽ എഡിമാരില്ല.
വടകരയിലും പയ്യന്നൂരിലുമുള്ളത് ഡെപ്യൂട്ടേഷനിലെത്തിയവർ. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റവും മരവിപ്പിച്ചിരുന്നു. താൽക്കാലിക പട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ സെൻസസ് ഡയറക്‌ടർ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടിയിരുന്നു നടപടി. എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് അധ്യാപക സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഓൺലൈനായി, മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായി നടത്തിത്തുടങ്ങിയത്. ഇൗ പ്രക്രിയ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.