ഹോർമുസിൽ സമാധാനം പുലരുമോ? പ്രോജക്റ്റ് ഫ്രീഡം നിർത്താൻ ഉത്തരവിട്ട് ട്രംപ്, തങ്ങളുടെ വിജയമെന്ന് ഇറാൻ
വാഷിങ്ടൺ: ഹോർമുസിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകുന്നു. ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽനിന്ന് താത്കാലികമായി പിന്മാറാൻ യുഎസ്. ഇതിന്റെ ഭാഗമായി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി നയിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ 'പ്രോജക്ട് ഫ്രീഡം' എന്ന സൈനിക നീക്കം താത്കാലികമായി നിർത്തിവെക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു.
സമാധാന കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി നിലവിൽ നടന്നുവരുന്ന ചർച്ചകളിൽ മികച്ച പുരോഗതിയുണ്ടായ സാഹചര്യത്തിൽ പരസ്പര സമ്മതപ്രകാരമാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. പാകിസ്താന്റെ മധ്യസ്ഥതയിൽ ഇറാനുമായി ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടരുമെങ്കിലും സൈനിക നീക്കങ്ങൾ തത്കാലം അവസാനിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എന്നാൽ, അമേരിക്കൻ പിന്മാറ്റത്തെ തങ്ങളുടെ വിജയമായാണ് ഇറാൻ ചിത്രീകരിക്കുന്നത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴും, ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോഴും ആശങ്കയുണ്ടാക്കുന്നുണ്ട്. ആഗോള വിപണിയെയും എണ്ണവിലയേയും ബാധിക്കുന്ന ഈ തർക്കം പരിഹരിക്കാൻ ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചർച്ച നടത്താനും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു.
ഹോർമുസ് അടച്ചതിനാൽ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ലക്ഷ്യസ്ഥാനത്തേക്കു കടത്തിവിടാൻ 'പ്രോജക്ട് ഫ്രീഡം' എന്ന് പേരിൽ യു.എസ്. ഇടപെടൽ ആരംഭിച്ചത് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനു ബദലായി ഇറാൻ യു.എ.ഇ.യിലെ ഫുജൈറ എണ്ണവ്യവസായമേഖലയിൽ ആക്രമണം നടത്തിയതോടെയാണ് കുറച്ചുനാളത്തെ സമാധാനത്തിനുശേഷം പശ്ചിമേഷ്യ വീണ്ടും പ്രക്ഷുബ്ധമായത്. ഇതിനു പിന്നാലെയാണ് സമാധാന ചർച്ചകളുടെ ഭാഗമായി 'പ്രോജക്ട് ഫ്രീഡം' സൈനിക നീക്കം താത്കാലികമായി നിർത്തിവെക്കാൻ യുഎസ് തീരുമാനിച്ചത്.
ഗൾഫിൽനിന്ന് കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ അടച്ചിട്ട ജലപാതയിലൂടെ വഴിതിരിച്ചുവിട്ടുകൊണ്ട്, മേഖലയിൽനിന്നുള്ള എണ്ണയുടെ ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിനും ആഗോള സമ്പദ്വ്യവസ്ഥയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും സഹായിക്കുക എന്നതായിരുന്നു പ്രോജക്റ്റ് ഫ്രീഡത്തിന്റെ ലക്ഷ്യം