ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ബിജെപി തകർത്തത് 200ലധികം സീറ്റുകള്‍ നേടി; ഇടതുപക്ഷത്തിന് രണ്ട് സീറ്റിൽ ജയം
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തകർത്തു അധികാരം പിടിച്ചു ബിജെപി. 200ലധികം സീറ്റ് നേടി ബിജെപി അധികാരം പിടിച്ചപ്പോൾ മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ തോറ്റു. ഇടതുപക്ഷം രണ്ട് സീറ്റുകളിലും ജയിച്ചു. ഡോംകൽ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി മുസ്തഫ്ജൂർ റഹ്മാൻ ജയിച്ചത് 16000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ്. ബിജെപി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ ബംഗാളിൽ ഇത്തവണ 200ലധികം സീറ്റ് നേടിയാണ് അധികാരത്തിൽ എത്തുന്നത്. തൃണമൂൽ കോൺഗ്രസ് 80 സീറ്റിലും താഴേക്ക് പോയപ്പോൾ ഇരട്ടി പ്രഹരമായത് മമത ബാനർജിയുടെ തോൽവിയാണ്. 2021ൽ മമതയെ നന്ദിഗ്രാമിൽ തോൽപ്പിച്ചതിന് പിന്നാലെ സുവേന്ദു അധികാരി ഭവാനിപൂരിലും മമതയെ തോൽപ്പിച്ചു. തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ബിജെപി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചു മമത ബാനർജി കൗണ്ടിംഗ് സെൻ്ററിൻ്റെ പുറത്ത് പ്രതിഷേധിച്ചു.
എസ്ഐആറിൽ 90 ലക്ഷത്തിലധികം ആളുകളെ പുറത്താക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര ഏജൻസികൾ എല്ലാം ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന വലിയ വിമർശനങ്ങൾ കൂടി ഉയർന്ന തെരഞ്ഞെടുപ്പിലാണ് ബിജെപി വലിയ വിജയം നേടിയത്. ഇത്തവണ ഇടതുപക്ഷവും നില മെച്ചപ്പെടുത്തി. രണ്ട് മണ്ഡലങ്ങളിലാണ് ഇടതുപക്ഷം ജയിച്ചത്. 35 സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പുറമെ ഡോംകൽ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർഥി മുസ്തഫ്ജൂർ റഹ്മാൻ ജയിക്കുകയും ചെയ്തു. 16000തിലധികം വോട്ടുകൾക്കാണ് സിപിഐഎം ജയം. സംസ്ഥാനത്തെ ജയത്തിനു പിന്നാലെ ബിജെപി സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ടു. നിരവധി ഇടങ്ങളിൽ തൃണമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ഹൗറയിൽ ഉൾപ്പെടെ തൃണമൂൽ കോൺഗ്രസിൻ്റെ ഓഫീസുകൾ ബിജെപി പ്രവർത്തകർ തകർത്തു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ച ത്രിപുരയിലും ബിജെപി സിപിഐഎം പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുന്നുണ്ട്.