‘ഇറാൻ യുദ്ധം അവസാനിച്ചു’; ഞെട്ടിച്ച് ട്രംപിന്റെ പ്രഖ്യാപനം
യുഎസും ഇസ്രായേലും ഇറാനുമായി നടത്തിവന്ന സൈനിക നടപടികൾ അവസാനിച്ചുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കോൺഗ്രസ് നേതാക്കളെ കത്തിലൂടെ അറിയിച്ചു. മെയ് 1-ന് അയച്ച ഈ കത്തിൽ, ഫെബ്രുവരി 28-ന് ആരംഭിച്ച ശത്രുതകൾ ഇപ്പോൾ “അവസാനിച്ചു”എന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ, സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അനുമതി തേടേണ്ട 60 ദിവസത്തെ നിയമപരമായ കാലാവധി മറികടക്കാനുള്ള തന്ത്രമാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. 1973-ലെ വാർ പവേഴ്സ് ആക്റ്റ് പ്രകാരം, സൈനിക വിന്യാസം നടത്തി 60 ദിവസത്തിനുള്ളിൽ പ്രസിഡന്റ് കോൺഗ്രസിന്റെ അനുമതി തേടിയിരിക്കണം. മെയ് 1-ന് ഈ കാലാവധി അവസാനിക്കാനിരിക്കെയാണ്, യുദ്ധം അവസാനിച്ചതിനാൽ ഇനി അനുമതിയുടെ ആവശ്യമില്ലെന്ന നിലപാട് ട്രംപ് സ്വീകരിച്ചത്. ഏപ്രിൽ 7 മുതൽ യുഎസ് സേനയും ഇറാനും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടില്ലെന്നും രണ്ട് ആഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെന്നും ട്രംപ് കത്തിൽ ചൂണ്ടിക്കാട്ടി. ഫെബ്രുവരി 28-ന് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിലാണ് യുഎസ് ആക്രമണം ആരംഭിച്ചത്.
എന്നാൽ ട്രംപിൻറെ ഈ നീക്കത്തിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഇറാൻറെ തുറമുഖങ്ങളിൽ അമേരിക്ക ഇപ്പോഴും നാവിക ഉപരോധം തുടരുന്നത് യുദ്ധത്തിൻറെ ഭാഗമാണെന്ന് സെനറ്റർ ടിം കെയ്ൻ ഉൾപ്പെടെയുള്ളവർ വാദിക്കുന്നു. ഇത് നിയമവിരുദ്ധമായ യുദ്ധമാണെന്നും അമേരിക്കക്കാരുടെ പണം ഇതിനായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വെടിനിർത്തൽ പ്രഖ്യാപിച്ചത് കൊണ്ട് നിയമപരമായ 60 ദിവസത്തെ കാലാവധിയിൽ മാറ്റം വരില്ലെന്ന് സെനറ്റർ ടിം കെയ്നും എ.സി.എൽ.യു (ACLU)-വും വ്യക്തമാക്കി. പതിനായിരക്കണക്കിന് അമേരിക്കൻ സൈനികർ ഇപ്പോഴും മേഖലയിൽ അപകടസാധ്യതയുള്ള സാഹചര്യത്തിൽ തുടരുകയാണെന്നും, യുദ്ധം അവസാനിച്ചു എന്ന പ്രഖ്യാപനം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്നും സെനറ്റർ ജീൻ ഷഹീൻ വിമർശിച്ചു. വാർ പവേഴ്സ് ആക്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും മുൻപ് ആരും ഇത്തരത്തിൽ അനുമതി തേടിയിട്ടില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യുദ്ധം അവസാനിച്ചുവെന്ന് അവകാശപ്പെടുമ്പോഴും, ഇറാന്റെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും മേഖലയിലെ സൈനിക വിന്യാസം ആവശ്യാനുസരണം തുടരുമെന്നും ട്രംപ് കത്തിൽ കൂട്ടിച്ചേർത്തു