വേഗം വന്നാട്ടെ, വെക്കം തീരും; അമേരിക്കൻ പാസ്‌പോർട്ടിൽ ട്രംപിന്റെ തലപ്പടം; പരിഹാസവുമായി ഇറാൻ എംബസി
ജൂലൈയിൽ നടക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്ക ഒരു ചരിത്ര നാഴികക്കല്ലിന് ഒരുങ്ങുകയാണ്. ഈ ആഘോഷങ്ങളിൽ നിന്നുമെല്ലാം ഒരു പുതിയ അനുസ്മരണ പ്രകാശനം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാചകവും, സ്വർണ്ണത്തിൽ കൊത്തിയെടുത്ത ഒപ്പും കൊണ്ട് ചുറ്റപ്പെട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ (Donald Trump) ഛായാചിത്രം ഉൾക്കൊള്ളുന്ന എണ്ണപ്പെട്ട പാസ്‌പോർട്ടുകൾ യുഎസ് പുറത്തിറക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തതു പ്രകാരം ഈ 'ദേശസ്നേഹ പാസ്‌പോർട്ട്', UFC250 പോരാട്ടം, ഗ്രേറ്റ് അമേരിക്കൻ സ്റ്റേറ്റ് ഫെയർ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന വിശാലമായ 'ഫ്രീഡം250'ന്റെ ഭാഗമാണ്. ഭരണകൂടം ഇതിനെ 'ദേശീയ അഭിമാനത്തിന്റെ പുതുക്കൽ' ആയി കാണുമ്പോൾ, അന്താരാഷ്ട്ര സമൂഹത്തിനും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും വളരെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്. ഇത് ബ്രോഷറല്ലേ എന്ന് ഇറാൻ നയതന്ത്രപരമായ വ്യാഖ്യാനമെന്ന നിലയിൽ, മുംബൈയിലെ ഇറാൻ എംബസി X ൽ അൽപ്പം കടുപ്പം കൂട്ടി ഒരു വിമർശനം നടത്തി. ഇംഗ്ലീഷും ഹിന്ദിയും കലർന്ന എംബസിയുടെ പോസ്റ്റ് വളരെ പെട്ടെന്ന് വൈറലായി. "അതായത് യുഎസ് പാസ്‌പോർട്ടുകളിൽ ഡൊണാൾഡ് ട്രംപിന്റെ ചിത്രം കണ്ടേക്കാം? യാത്രക്കാരന് മുമ്പേ ഈഗോ യാത്രചെയ്‌തെത്തുന്ന ഒരു രേഖ. ഭായ് യേ പാസ്‌പോർട്ട് നഹി, പൂരാ സെൽഫ്-പ്രൊമോഷൻ ബ്രോഷർ ലഗ് രഹാ ഹേ" (ഇത് പാസ്‌പോർട്ട് അല്ല, ഒരു സമ്പൂർണ സെൽഫ് പ്രൊമോഷൻ ബ്രോഷർ ആണ്).
അമേരിക്കൻ പൗരത്വം തേടുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന് യുഎസ് ഗവൺമെന്റ് മനഃപൂർവ്വം നടത്തിയ ഒരു തന്ത്രമായിരിക്കാം ഈ രൂപകൽപ്പനയെന്ന് മറ്റൊരു ജനപ്രിയ അഭിപ്രായം സൂചിപ്പിക്കുന്നു.