കടലും ചുട്ടുപൊള്ളാൻ തുടങ്ങി; അയലയും മത്തിയും അടക്കമുള്ള മീനുകൾ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറി: വറുതിയിലേക്ക്...
കോഴിക്കോട് ∙ കര മാത്രമല്ല, കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ, തീരമേഖല വറുതിയിലേക്ക്. ചൂടു കടുത്തതോടെ, അയലയും മത്തിയും അടക്കമുള്ള ചെറിയ, ഉപരിതല മീനുകൾ കടലിലെ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറിയതാണു തീരത്തു കടുത്ത പ്രതിസന്ധിക്കിടയാക്കിയത്. ഒരു മാസമായി തീരദേശത്തെ ബോട്ടുകൾക്കു കാര്യമായി മീൻ കിട്ടാത്ത സ്ഥിതിയുണ്ട്. വലുതും ചെറുതുമായ ബോട്ടുകൾ മാത്രമല്ല, വള്ളങ്ങളും പ്രതിസന്ധി കാരണം കരയ്ക്ക് അടുപ്പിച്ചു. 450 ബോട്ടുകൾ മത്സ്യബന്ധനത്തിനു പോയിരുന്ന ബേപ്പൂർ ഹാർബറിൽ നിന്ന് ഇപ്പോൾ നൂറിൽ താഴെ ബോട്ടുകൾ മാത്രമാണ് പോകുന്നത്. കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല തീരങ്ങളിലും സ്ഥിതി ഇതു തന്നെ. മത്സ്യബന്ധനം പ്രതിസന്ധിയിലായതോടെ, അനുബന്ധ മേഖലകളും തളർച്ചയിലാണ്. വടകര ചോമ്പാൽ ഹാർബർ കേന്ദ്രീകരിച്ചുള്ള ചെറുതും വലുതുമായ പരമ്പരാഗത വള്ളങ്ങളിൽ പകുതിയും പതിവായി കടലിൽ പോകുന്നില്ല. നേരത്തേ 150 വള്ളങ്ങൾ വരെ പോയിരുന്നു.
ഈ സമയത്തു ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും നിലവിൽ കിട്ടുന്നില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്ധനച്ചെലവുപോലും തിരിച്ചു കിട്ടുന്നില്ല. ചൂണ്ടപ്പണി ലക്ഷ്യമിട്ടു കുറഞ്ഞ ബോട്ടുകാർ മാത്രമാണു നിലവിൽ മീൻപിടിത്തത്തിനു പോകുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രമാണു പൊതുവേ പ്രതിസന്ധിയുണ്ടാകാറുള്ളത്. ഇത്തവണ ഫെബ്രുവരിയിലും മാർച്ചിലും മീൻ കുറഞ്ഞു. ഞണ്ട്, നത്തൽ, വേളൂരി, ചോനാക്കുട്ടൻ, മുള്ളൻ തുടങ്ങിയ ഇനങ്ങളൊന്നും ഇപ്പോൾ കാണാറേയില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കൊയിലാണ്ടിയുടെ തീരദേശം പട്ടിണിയിലാണ്. ബോട്ടുകൾ കടലിൽ പോയി വരുമ്പോഴേക്കും നഷ്ടം 1.50 ലക്ഷം രൂപയാണ്. മീൻ കിട്ടാനില്ല. 150 ബോട്ടുകളുള്ള പുതിയാപ്പയിൽ, 50 ബോട്ടുകൾ പോലും കടലിൽ പോകുന്നില്ല. മീൻപിടിത്തത്തിനു ചെലവു വർധിച്ചതും തീരമേഖലയ്ക്കു തിരിച്ചടിയായി. ഇന്ധനം, ഭക്ഷണം, ഐസ്, വെള്ളം എന്നിവ ഉൾപ്പെടെ കടലിൽ പോകുന്ന വലിയ ബോട്ടിന് ദിവസം കുറഞ്ഞത് 50,000 രൂപ ചെലവു വരും. പണിയില്ലാതെ വന്നതോടെ അതിഥിത്തൊഴിലാളികൾ പലരും സ്വദേശത്തേക്കു മടങ്ങി. ഹാർബറുകളിലെ തൊഴിലാളികൾ, ഐസ് വ്യാപാരികൾ, സ്റ്റാളുകളിലും വീടുകളിലും വിൽക്കുന്ന മത്സ്യക്കച്ചവടക്കാർ എന്നിവരും പ്രതിസന്ധിയിലാണ്. ഓട്ടോ തൊഴിലാളികൾ, തട്ടുകടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരെയും ബാധിച്ചിട്ടുണ്ട്. അതേസമയം, ഹാർബറുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവരവ് കൂടി. ഇതിനു വില കൂടുതലാണ്. ഇവ വിൽക്കുന്ന മീൻ ബൂത്തുകൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകുന്നുണ്ട്. അതേസമയം, വൻ തുക വാടക നൽകുന്ന മീൻ സ്റ്റാളുകൾ പ്രതിസന്ധിയിലാകുകയും ചെയ്തു