അധികാരം പിടിക്കാന്‍ ഹോര്‍മുസില്‍ മത്സരം; കപ്പലുകള്‍ക്ക് നേരെ ഇറാന്‍റെ വെടിവെയ്പ്പ്
ഹോര്‍മുസില്‍ കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇറാന്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നിലച്ചതിന് ശേഷമാണ് ബുധനാഴ്ച ഇറാന്‍റെ ഭാഗത്തു നിന്നുള്ള പ്രകോപനം. രണ്ടു കപ്പലുള്‍ക്ക് നേരെയായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ ഒരു കപ്പലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇറാന്‍റെ ചരക്കുകപ്പല്‍ യു.എസ് പിടിച്ചെടുത്തതിന് ശേഷമാണ് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്. ഇറാന് പിടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആദ്യ സംഭവം. 30 മിനുട്ടോളമാണ് കപ്പലിനു നേരെ വെടിവെയ്പ്പുണ്ടായത്. മണിക്കൂറുകള്‍ക്ക് ശേഷം ഒമാന്‍റെ വടക്കുകിഴക്ക് 15 നോട്ടിക്കല്‍ മൈല്‍ അകലെ മറ്റൊരു കപ്പലിനു നേരെയും ഇറാന്‍ വെടിയുതിര്‍ത്തു. പനാമ പതാകയുള്ള എംഎസ്‍സി ഫ്രാൻസെസ്ക എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. സൗദിയിലെ ദമാമില്‍ നിന്നും സിംഗപ്പൂരിലേക്ക് പോകുന്നതായിരുന്നു കപ്പല്‍. കപ്പലിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരുക്കില്ല.
പ്രാദേശിക സമയം രാവിലെ 7.55 ഓടെയായിരുന്നു ആദ്യ സംഭവം. ബോട്ടിലെത്തിയ ഐആര്‍ജിസി സൈനികര്‍ മുന്നറിയിപ്പില്ലാതെ കപ്പലിനു നേര്‍ക്കെ വെടിയുതിര്‍ക്കുകയായിരുന്നു. ഇറാന്‍ സേനയുമായി അടുത്ത ബന്ധമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സി ആക്രമണം നടന്നതായി സ്ഥിരീകരിച്ചു. ഹോര്‍മുസില്‍ ഇറാൻ തങ്ങളുടെ നിയന്ത്രണം നിയമപരമായി നടപ്പിലാക്കുന്നു എന്നാണ് ഫാർസ് അവകാശപ്പെട്ടത്. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചതിനെത്തുടർന്നാണ് കപ്പലിനു നേര്‍ക്ക് വെടിയുതിര്‍ത്തതെന്നും കടല്‍ നിയമങ്ങള്‍ പാലിച്ചെന്നും തസനിം ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യു. എസ് ഉപരോധം നിലനില്‍ക്കെ രണ്ട് ഇറാന്‍ ഓയില്‍ ടാങ്കറുകള്‍ ഹോര്‍മുസ് കടന്നു. ഉപരോധം ആരംഭിച്ച ശേഷം ഇറാന്‍ ഏകദേശം 9 മില്യണ്‍ ബാരല്‍ അംസ്കൃത എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്. ഹോര്‍മുസില്‍ യു.എസ് നടത്തുന്ന ഉപരോധം അവസാനിപ്പിച്ചാല്‍ ഉടന്‍ ഇസ്‍ലാമാബാദില്‍ അടുത്ത റൗണ്ട് ചര്‍ച്ച നടക്കുമെന്ന് യുഎന്നിലെ ഇറാന്‍ അംബാസഡര്‍ അമിര്‍– സയ്ദ് ഇരവാനി പറഞ്ഞു.