ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ്; കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ ലാഭമെന്ന് നിർണായക റിപ്പോർട്ട്
കൊച്ചി: ഫോർട്ട് കൊച്ചി-വൈപ്പിൻ റോ-റോ സർവീസ് ഒരു നിർണായക ഘട്ടത്തിലാണ്. ഓഡിറ്റ് റിപ്പോർട്ടുകളും പുതിയ മൊബിലിറ്റി പഠനങ്ങളും ഈ സർവീസ് നഷ്‌ടത്തിലാണെന്ന് പറയുന്നു. എന്നാൽ ഏറ്റവും ഒടുവിൽ വന്ന റിപ്പോർട്ട് അനുസരിച്ച് മെച്ചപ്പെട്ട നടത്തിപ്പിലൂടെ ലാഭകരമാക്കാൻ സാധിക്കുമെന്നാണ് വ്യക്തമാവുന്നത്. ഈ കണ്ടെത്തലുകൾ പദ്ധതിയുടെ ഭാവിയിൽ ഏറെ നിർണായകമാകും എന്നാണ് വിലയിരുത്തൽ.
കൊച്ചി കോർപ്പറേഷന്റെ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച പുതിയ റിപ്പോർട്ടിലാണ് നിലവിൽ കോർപ്പറേഷന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന റോ-റോ സേവനത്തെക്കുറിച്ച് പ്രധാനപ്പെട്ട കണ്ടെത്തലുകളുകൾ അടങ്ങിയിരിക്കുന്നത്. ഇവ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുകയാണെങ്കിൽ ലാഭകരമാക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ
കൊച്ചി കോർപ്പറേഷനും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡും (കെഎസ്ഐഎൻസി) തമ്മിലുള്ള കരാറിനെക്കുറിച്ചുള്ള ഓഡിറ്റ്, ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി ഉൾപ്പെടെ പരിശോധിചോറൂണ്. സർവീസ് കോർപ്പറേഷന് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നതായി ഓഡിറ്റർമാർ കണ്ടെത്തി. കാര്യക്ഷമമായും സുതാര്യമായും നടത്തിയാൽ, വ്യക്തമായ വരുമാനം-ചെലവ് റിപ്പോർട്ടിംഗിലൂടെ ലാഭകരമാക്കാമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
വരുമാനം, ചെലവ് എന്നിവ സംബന്ധിച്ച് കെഎസ്ഐഎൻസി സമർപ്പിച്ച കണക്കുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. നഷ്‍ടം നികത്താൻ കോർപ്പറേഷൻ വലിയ തുകകൾ നൽകാൻ നിർബന്ധിതരാകുകയാണ്.
വാർഷിക ഡോക്കിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്ക് വലിയ ചെലവുണ്ട്, ഇത് നഗരസഭയാണ് വഹിക്കുന്നതെന്നും കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കിയിരുന്നു.
സാധ്യത റിപ്പോർട്ടിനെ അടിസ്ഥാനമാക്കി, കൊച്ചി കോർപ്പറേഷൻ പ്രധാന തീരുമാനങ്ങൾ പരിഗണിക്കുന്നുണ്ട്. കെഎസ്ഐഎൻസിയുമായുള്ള കരാർ അവസാനിപ്പിക്കുക എന്നതാണ് പ്രധാന തീരുമാനങ്ങളിൽ ഒന്ന്. റോ-റോ പ്രവർത്തനങ്ങൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് കൈമാറുകയോ, അല്ലെങ്കിൽ പുതിയ സ്വകാര്യ/പൊതു ഓപ്പറേറ്ററെ കണ്ടെത്താൻ ടെൻഡറുകൾ ക്ഷണിക്കുകയോ ചെയ്‌തേക്കും.