ഹോർമുസ് പൂർണമായും തുറന്നു; ഇറാന്റെ വമ്പൻ പ്രഖ്യാപനം, അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്ക് ആശ്വാസം
ടെഹ്‌റാൻ: ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ നിലവിൽ വന്നതോടെ ഇക്കാലയളവിൽ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കുമായി പൂർണമായും തുറന്നുകൊടുക്കുന്നതായി ഇറാന്റെ പ്രഖ്യാപനം. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
വെടിനിർത്തൽ നിലനിൽക്കുന്ന ബാക്കി സമയത്തേക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര പൂർണ്ണമായും അനുവദനീയമായിരിക്കുമെന്ന് അരാഗ്ചി അറിയിച്ചു. ഇറാന്റെ പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ നേരത്തെ നിശ്ചയിച്ച് അറിയിച്ചിട്ടുള്ള പാതയിലൂടെയായിരിക്കണം കപ്പലുകൾ സഞ്ചരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നതായും കപ്പലുകൾക്ക് കടന്നുപോകാൻ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് അദ്ദേഹം ഇറാന് നന്ദി പറയുകയും ചെയ്തു. ലെബനനും ഇസ്രയേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കരാർ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ നടപടി. മേഖലയിലെ സംഘർഷങ്ങളിൽ അയവു വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്ക് തുറന്നത് അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്ക് വലിയ ആശ്വാസമാകും.