Select Location
All Locations
State
Region
City / District
‘മതപരമായ സംവരണം ഭരണഘടനാ വിരുദ്ധം’: മുസ്ലിം വനിതാ സംവരണമെന്ന എസ്.പി എം.പിയുടെ ആവശ്യത്തിനെതിരെ അമിത് ഷാ

‘മതപരമായ സംവരണം ഭരണഘടനാ വിരുദ്ധം’: മുസ്ലിം വനിതാ സംവരണമെന്ന എസ്.പി എം.പിയുടെ ആവശ്യത്തിനെതിരെ അമിത് ഷാ

സമാജ്‌വാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ

പാർലമെന്റിൽ മുസ്ലിം വനിതകൾക്കുള്ള സംവരണ ആവശ്യം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മതാടിസ്ഥാനത്തിലുള്ള ക്വാട്ട ഭരണഘടന അനുവദിക്കുന്നില്ലെന്ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.സമാജ്‌വാദി പാർട്ടി എംപി ധർമ്മേന്ദ്ര യാദവിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.ധർമ്മേന്ദ്ര യാദവ് നടത്തിയത് ഭരണഘടനാ വിരുദ്ധമായ പ്രസ്താവനയാണെന്നും മതാടിസ്ഥാനത്തിൽ മുസ്ലിംകൾക്ക് സംവരണം നൽകുന്ന കാര്യം ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒബിസി, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കും മുസ്ലിം സ്ത്രീകൾക്കും പ്രാതിനിധ്യം ഉറപ്പാക്കാതെ നിർദ്ദേശത്തെ പിന്തുണയ്ക്കില്ലെന്ന് യാദവ് പറഞ്ഞതിന് മറുപടി നൽകുകയായിരുന്നു ഷാ. ഇത്തരം ആവശ്യങ്ങൾ മതപരമായ അടിസ്ഥാനത്തിൽ ഉന്നയിക്കരുതെന്നും രാജ്യത്തെ എല്ലാ സ്ത്രീകൾക്കുമായിരിക്കണം ചർച്ചകളിൽ മുൻഗണനയെന്നും കേന്ദ്രമന്ത്രി കിരൺ റിജിജുവും പ്രതികരിച്ചു. സെൻസസ് നടപടികൾ ആരംഭിച്ചതായും ജാതി സെൻസസ് നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ലോക്‌സഭയിൽ ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന പ്രകാരം അനുവദനീയമല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഭരണഘടനാ (131-ാം ഭേദഗതി) ബിൽ 2026, കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ 2026, ഡിലിമിറ്റേഷൻ ബിൽ 2026 എന്നിവ അവതരിപ്പിക്കുന്നതിനെ കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ എതിർത്തു.

നീക്കം ഫെഡറൽ ഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന് വേണുഗോപാൽ പറഞ്ഞു. അർജുൻ റാം മേഘ്‌വാളും അമിത് ഷായും അവതരിപ്പിച്ച ബില്ലിനെ താൻ എതിർക്കുന്നുവെന്നും, ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലിലൂടെ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ അവതരിപ്പിക്കുന്ന ഘട്ടത്തിൽ സാങ്കേതികമായ തടസ്സങ്ങൾ മാത്രമേ ഉന്നയിക്കാൻ കഴിയൂ എന്നും ബില്ലിന്റെ ഗുണദോഷങ്ങൾ ആ ഘട്ടത്തിൽ ചർച്ച ചെയ്യാനാവില്ലെന്നും ഷാ മറുപടി നൽകി. ചർച്ചാവേളയിൽ സർക്കാർ ഇതിന് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഭരണഘടനാ ഭേദഗതിയും ഡിലിമിറ്റേഷൻ ബില്ലും അവതരിപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമഭേദഗതി ബിൽ അമിത് ഷായും അവതരിപ്പിച്ചു. നാരി ശക്തി വന്ദൻ അധിനിയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിലാണ് ഈ നിർദ്ദേശങ്ങൾ വന്നത്.


News18Kerala 1 hour ago
Home Flash News