ഇറാനെ ശ്വാസംമുട്ടിച്ച് യുഎസ് നാവിക ഉപരോധം; പത്ത് കപ്പലുകൾ തിരിച്ചയച്ചു, ‘മറികടക്കാൻ ഇറാനിയൻ കപ്പലിന്റെ ശ്രമം
വാഷിങ്ടൺ: ഇറാനെതിരെ ഏർപ്പെടുത്തിയ നാവിക ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ കടുത്ത നടപടികളുമായി അമേരിക്കൻ സൈന്യം മുന്നോട്ട് പോവുകയാണ്. ഉപരോധത്തിന്റെ ആദ്യ 48 മണിക്കൂറിനുള്ളിൽ ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ച പത്ത് കപ്പലുകളെ വിജയകരമായി തിരിച്ചയച്ചതായി യുഎസ് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച ഉപരോധം ആരംഭിച്ചതിന് ശേഷം ഒരു കപ്പൽ പോലും തങ്ങളുടെ കണ്ണുവെട്ടിച്ച് കടന്നുപോയിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്‌സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലേക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായാണ് അന്താരാഷ്ട്ര സമുദ്രപാതകളിൽ യുഎസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷത്തെ ബാധിക്കുന്ന ഇറാനിയൻ നീക്കങ്ങൾക്കുള്ള മറുപടിയാണിതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.യുഎസ് സൈന്യത്തിന്റെ അവകാശവാദങ്ങൾക്കിടയിലും കപ്പൽ ട്രാക്കിംഗ് ഡാറ്റകൾ പുറത്തുവരുന്നത് ചില വൈരുദ്ധ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചൊവ്വാഴ്ചത്തെ ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട മൂന്ന് കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഈ കപ്പലുകളിൽ ചിലതിന് പിന്നീട് യുഎസ് നാവികസേനയുടെ ഇടപെടലിനെത്തുടർന്ന് യാത്ര അവസാനിപ്പിച്ച് പിന്തിരിയേണ്ടി വന്നതായും വിവരമുണ്ട്. കപ്പൽ ട്രാക്കിംഗ് ഏജൻസികൾ നൽകുന്ന വിവരങ്ങളും സൈനിക പ്രസ്താവനകളും തമ്മിലുള്ള ഈ വ്യത്യാസം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഉപരോധം എത്രത്തോളം ഫലപ്രദമാണെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ എന്ന് നിരീക്ഷകർ കരുതുന്നു.ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഒരു ഇറാനിയൻ ചരക്ക് കപ്പലിനെ യുഎസ് മിസൈൽ ഡിസ്‌ട്രോയർ നേരിട്ട് ഇടപെട്ട് തടഞ്ഞത് വലിയ വാർത്തയായിട്ടുണ്ട്. ബന്ദർ അബ്ബാസിൽ നിന്ന് പുറപ്പെട്ട് ഇറാനിയൻ തീരദേശത്തുകൂടി സഞ്ചരിച്ച് ഹോർമുസ് കടലിടുക്ക് മറികടക്കാൻ ശ്രമിച്ച കപ്പലിനെയാണ് സൈന്യം തടഞ്ഞത്.