മണ്ഡല പുനർനിർണയ ബിൽ: തമിഴ്‌നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധം
മണ്ഡല പുനർനിർണയ ബില്ലിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് കരിങ്കൊടി പ്രതിഷേധം നടക്കും. വീടുകളിലും പൊതു ഇടങ്ങളിലും കരിങ്കൊടി ഉയർത്താനാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആഹ്വാനം. കേന്ദ്ര സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയില്ലെങ്കിൽ തമിഴ്‌നാട് മുഴുവൻ തെരുവിൽ ഇറങ്ങുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകി. മണ്ഡല പുനർനിർണയത്തിലൂടെ തമിഴ്നാട്ടുകാരെ രണ്ടാം നിര പൗരന്മാരാക്കാനാണ് ശ്രമമെന്ന് ഡിഎംകെ ആരോപിച്ചു. വിവാദ ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയും രംഗത്തെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അരികുവത്കരിക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വിജയ് കുറ്റപ്പെടുത്തി.
അതേസമയം പാർലമെന്റ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാവുമ്പോള്‍ വനിതാ സംവരണ ബില്ലും ചർച്ചയാകും. ബില്ലിനെ എതിർക്കുമെന്ന് ഇന്ത്യാ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും നാളെയും പാർലമെന്റിൽ ബില്ലിന്മേൽ ചർച്ച നടക്കും. ലോക്സഭ സീറ്റുകൾ ഉയർത്തി വനിതാ സംവരണം നടപ്പിലാക്കുന്നതിന് പിന്നിൽ ബിജെപി അജണ്ടയെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഭരണം തുടരാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 850 സീറ്റുകൾ ഉയർത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഓരോ സംസ്ഥാനങ്ങളിലും എത്ര സീറ്റ് ഉയർത്തുമെന്ന് കേന്ദ്രസർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.