അങ്കമാലി-എരുമേലി ശബരി റെയിൽപാതയ്ക്ക് 505 കോടി അനുവദിച്ച് കേന്ദ്രം; ഗുരുവായൂർ-തിരുനാവായ പാതയ്ക്ക് 280 കോടി
കൊച്ചി: വർഷങ്ങളുടെ കാലതാമസം നേരിട്ട അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിക്ക് വീണ്ടും പുതുജീവൻ ലഭിച്ചിരിക്കുകയാണ്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാൻ കേരളം തീരുമാനിച്ചതിന് പിന്നാലെ, കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേ 505 കോടി രൂപ വകയിരുത്തിയതോടെയാണ് ഇത്. പുതിയ തീരുമാനത്തോടെ പദ്ധതിക്ക് കേന്ദ്രത്തിന്റെ പിന്തുണ വർധിച്ചുവെന്ന സൂചന നൽകുന്നത് കൂടിയാണ്.
അന്തിമ ലൊക്കേഷൻ സർവേ പൂർത്തിയാക്കിയാലേ ഈ തുക ഉപയോഗിച്ചു ഭൂമിയേറ്റെടുക്കാൻ കഴിയൂവെന്നതാണ് പ്രധാന കാര്യം. ബജറ്റ് നേരത്തെ അവതരിപ്പിച്ചിരുന്നെങ്കിലും വിവിധ സോണുകളിലെ പദ്ധതി വിഹിതം സംബന്ധിച്ച രേഖ കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഗുരുവായൂർ-തിരുനാവായ പാതയ്ക്ക് 280 കോടി രൂപയും നൽകിയിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് 400 കോടി രൂപയും ഈ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.
അതേസമയം, എറണാകുളത്തെ അങ്കമാലി മുതൽ ശബരിമലയ്ക്ക് സമീപം എരുമേലി വരെ ഏകദേശം 111 കിലോമീറ്റർ ദൂരത്തിലാണ് ഈ പാത നിർമ്മിക്കുന്നത്. മധ്യകേരളത്തിലേക്കും ശബരിമല തീർത്ഥാടന കേന്ദ്രത്തിലേക്കുമുള്ള റെയിൽ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശബരിമല സീസണിൽ മേഖലയിലെ റോഡുകളിലെ തിരക്ക് കുറയ്ക്കാനും ഈ പാത സഹായിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ശബരി റെയിൽ പദ്ധതിയുടെ പുതുക്കിയ എസ്‌റ്റിമേറ്റ് 3,800.93 കോടി രൂപയായി സതേൺ റെയിൽവേയുടെ അക്കൗണ്ട്സ് വിഭാഗം അംഗീകരിച്ചു.
മുൻപ് 2815 കോടിയും പിന്നീട് 3,454.09 കോടിയുമായിരുന്നു എസ്‌റ്റിമേറ്റ്. എന്നാൽ, സമീപകാലത്തുണ്ടായ പണപ്പെരുപ്പവും രൂപകൽപ്പനയിലെ മാറ്റങ്ങളും കാരണം ചെലവ് വർധിക്കുകയായിരുന്നു.
നിലവിലെ ധാരണ പ്രകാരം, പദ്ധതിയുടെ ആകെ ചെലവിന്റെ 50 ശതമാനം, അതായത് ഏകദേശം 1,900.46 കോടി രൂപ, കേരളം വഹിക്കും. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്‌റ്റ്മന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി ഈ തുക കണ്ടെത്താമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് പദ്ധതി ആസൂത്രണ ഘട്ടം കടന്ന് നിർമ്മാണത്തിലേക്ക് നീങ്ങാൻ സഹായിക്കും.