ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലക്ക് അവഗണ; തെലങ്കാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം
ബജറ്റിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ അവഗണിച്ച തെലങ്കാന സർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ പൊലീസ് അതിക്രമം. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് രജനികാന്ത്, വൈസ് പ്രസിഡന്റ് കെ മമത ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായിരിക്കുകയാണ്. സംസ്ഥാനത്ത് ഉടനീളം മുന്നൂറോളം എസ്എഫ്ഐ പ്രവർത്തകരും അറസ്റ്റിലായി.
എസ്എഫ്ഐ ആഹ്വാനം ചെയ്ത ‘ചലോ അസംബ്ലി’ പരിപാടി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി അർധരാത്രിയിൽ ഹോസ്റ്റലുകളിലും വീടുകളിലും അതിക്രമിച്ചു കയറിയാണ് പൊലീസ് വിദ്യാർത്ഥികളെ കരുതൽ തടങ്കലിലാക്കിയത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഹോസ്റ്റലിൽ കയറി മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ മലയാളി വിദ്യാർഥികളുമുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് പൂർണ്ണമായി നടപ്പിലാക്കാനുള്ള സർക്കാർ നീക്കം, വിദ്യാഭ്യാസ ബജറ്റിലെ വൻതോതിലുള്ള വെട്ടിക്കുറയ്ക്കൽ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകൾ വിതരണം ചെയ്യാത്തത് എന്നീ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. സമാധാനപരമായ പ്രതിഷേധത്തെ പൊലീസിനെവെച്ച് ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.