'പ്രതിസന്ധിക്ക് ഉത്തരവാദി ട്രംപ് മാത്രം'; യുദ്ധത്തിൽ അമേരിക്കയ്ക്ക് രക്ഷാമാർഗമില്ലെന്ന് മുൻ സിഐഎ മേധാവി
കാര്യങ്ങൾ എങ്ങനെ സംഭവിക്കുമെന്ന് മനസ്സിലാക്കുന്നതിൽ ട്രംപ് ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പനേറ്റ പറഞ്ഞു
ഇറാൻ പ്രതിസന്ധിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വിമർശനവുമായി മുൻ പ്രതിരോധ സെക്രട്ടറിയും സി.ഐ.എ മുൻ ഡയറക്ടറുമായ ലിയോൺ പനേറ്റ. നിലവിലെ സങ്കീർണ്ണമായ അവസ്ഥയ്ക്ക് ട്രംപ് അല്ലാതെ മറ്റാരും ഉത്തരവാദിയല്ലെന്ന് പനേറ്റ ദി ഗാർഡിയനോട് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി യുദ്ധം വ്യാപിപ്പിക്കണമോ അതോ പരാജയം സമ്മതിച്ച് പിന്മാറണമോ എന്നറിയാത്ത കടുത്ത പ്രതിസന്ധിയിലാണ് ട്രംപ് ഇപ്പോൾ എത്തിനിൽക്കുന്നത്. കാര്യങ്ങൾ എങ്ങനെ സംഭവിക്കുമെന്ന് മനസ്സിലാക്കുന്നതിൽ ട്രംപ് ഒരു കുട്ടിയെപ്പോലെയാണ് പെരുമാറുന്നതെന്ന് പനേറ്റ പറഞ്ഞു.
വെറുതെ ഒരു കാര്യം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാകുമെന്ന് വിശ്വസിക്കുന്നത് ഒരു പ്രസിഡന്റിന് ചേർന്നതല്ലെന്നും പനേറ്റ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് ഇറാനെതിരെയുള്ള നീക്കം തുടങ്ങുമ്പോൾ ഇതൊരു 'നോക്കൗട്ട്' പ്രഹരമാകുമെന്നാണ് ട്രംപ് കരുതിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും യുദ്ധം അവസാനിക്കാത്തത് ട്രംപിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പഴയ നേതാവിന് പകരം ഇപ്പോൾ കൂടുതൽ തീവ്രനിലപാടുള്ള ഒരു യുവ നേതാവ് അധികാരത്തിലെത്തിയത് ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നും പനേറ്റ നിരീക്ഷിച്ചു.
അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നതും ട്രംപിന്റെ ജനപ്രീതി ഇടിയുന്നതും അദ്ദേഹത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. ഇതിനിടെ ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിൽ ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും ഈ സൈനിക നീക്കം എപ്പോൾ അവസാനിക്കുമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തതയില്ലെന്ന് പനേറ്റ കുറ്റപ്പെടുത്തി.