കശ്മീരിൽ ഇറാന് പിന്തുണ; സഹായമായി സ്വർണ്ണവും പണവും; എംഎൽഎ നൽകിയത് ഒരു മാസത്തെ ശമ്പളം
ഗൾഫ് മേഖലയിൽ സംഘർഷം വർദ്ധിക്കുകയും സാധാരണക്കാരെ അത് ബാധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജനങ്ങൾ സഹായം നൽകാനൊരുങ്ങിയത്.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജമ്മു കശ്മീരിൽ നിന്ന് പിന്തുണ പ്രവാഹം. കശ്മീരിലെ ബദ്ഗാമിൽ നടന്ന പരിപാടിയിൽ നിലവിലുള്ള പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്നവർക്കായി പ്രദേശവാസികൾ സ്വർണ്ണവും വെള്ളിയും പണവും ധനസഹായമായി നൽകി. ഗൾഫ് മേഖലയിൽ സംഘർഷം വർദ്ധിക്കുകയും സാധാരണക്കാരെ അത് ബാധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജനങ്ങൾ സഹായം നൽകാനൊരുങ്ങിയത്. ഇറാന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ബദ്ഗാമിലെ ജനങ്ങൾ ഒരു പൊതുസ്ഥലത്ത് ഒത്തുകൂടി തങ്ങളുടെ സമ്പാദ്യവും പണവും കൈമാറുന്ന ദൃശ്യങ്ങൾ എഎൻഐ (ANI) പുറത്തുവിട്ടു. ബദ്ഗാം എംഎൽഎ മുൻതസിർ മെഹ്ദി തന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും പ്രഖ്യാപിച്ചു. ദുർഘടമായ ഈ ഘട്ടത്തിൽ താൻ ഇറാന്റെ കൂടെ നിൽക്കുന്നുവെന്നും മാനുഷിക പരിഗണനയാണ് എല്ലാറ്റിനും ഉപരിയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. സൈനിക നീക്കങ്ങളും നയതന്ത്ര തർക്കങ്ങളും തുടരുന്ന ഇറാൻ വിഷയത്തിൽ, ലോകമെമ്പാടും സമാധാനത്തിനായുള്ള മുറവിളികളും ദുരിതബാധിതർക്കുള്ള പിന്തുണയും വർദ്ധിച്ചുവരികയാണ്.