ദുബായിൽ കൂടുതൽ മേഖലയിൽ പേ പാർക്കിങ്: ഈ വർഷം 7500 പാർക്കിങ്ങുകൾ കൂടി തുടങ്ങാൻ പാർക്കിൻ കമ്പനി
ദുബായ് ∙ നഗരത്തിലെ കൂടുതൽ മേഖലകൾ പേ പാർക്കിങ് പരിധിയിലാക്കുമെന്നു 'പാർക്കിൻ' കമ്പനി അറിയിച്ചു. നിർമിതബുദ്ധി സാങ്കേതികവിദ്യകളും സ്മാർട്ട് ക്യാമറ സംവിധാനവും ഉപയോഗിച്ചാണു പാർക്കിങ് ഫീസ് ഈടാക്കുക.
ഈ വർഷം പുതുതായി 7500 പാർക്കിങ് സ്ഥലങ്ങൾ കമ്പനിയുടെ പരിധിയിലാകും. കഴിഞ്ഞ വർഷം 9,200 പാർക്കിങ്ങുകൾ കമ്പനിക്കു കീഴിലാക്കിയിരുന്നു. ഈ വർഷം പേ പാർക്കിങ്ങുകളിൽ അഞ്ചു ശതമാനം വർധനയാണ് എമിറേറ്റിൽ ഉണ്ടാവുക.
പാർക്കിങ് സംവിധാനങ്ങൾക്ക് പുറമേ ഇലക്ട്രിക് വാഹന ചാർജിങ്, ഇന്ധന വിതരണം എന്നിവയും വാഹനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങളും ആരംഭിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ ആപ് വഴി എളുപ്പത്തിൽ പാർക്കിങ് സ്ഥലം കണ്ടെത്താനും ചാർജ് അടയ്ക്കാനും അംഗത്വം പുതുക്കാനും കഴിയും. പാർക്കിങ് മേഖല നിരീക്ഷിക്കാൻ സ്മാർട്ട് വാഹനങ്ങൾ റോന്തു ചുറ്റുന്നുണ്ട്.
കഴിഞ്ഞ വർഷം നാലാം പാദത്തിൽ സ്മാർട്ട് മോണിറ്ററിങ് വാഹനങ്ങൾ ഉപയോഗിച്ചു 10.75 ലക്ഷം വാഹന നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ചു സ്കാനിങ്ങിൽ 154 ശതമാനമാണ് വർധന. പാർക്കിങ് നിയമലംഘനം രേഖപ്പെടുത്തിയതിൽ തെറ്റു സംഭവിച്ചാൽ ആപ് വഴിയോ കമ്പനിയുടെ വെബ്‌സൈറ്റ് വഴിയോ പരാതിപ്പെടാം. തുടർന്നു പ്രത്യേക ടീം പരാതി അവലോകനം ചെയ്ത് നടപടി സ്വീകരിക്കും. ആപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക തകരാറുകളോ പണമടച്ചതിൽ സാങ്കേതിക പിഴവോ കണ്ടെത്തിയാൽ ഉടൻ പരിഹാരമുണ്ടാകും. എമിറേറ്റിന്റെ തന്ത്രപ്രധാനമായ മേഖലകളിൽ 100 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനു ദുബായ് ജല-വൈദ്യുതി വകുപ്പുമായി ധാരണയിലെത്തിയതായും പാർക്കിൻ അറിയിച്ചു.