കത്തോലിക്കാ സഭയുടെ ആദ്യത്തെ മില്ലേനിയല്‍ വിശുദ്ധനായി കാര്‍ലോ അക്കുത്തിസിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഞായറാഴ്ച പ്രഖ്യാപിച്ചു. 'ഗോഡ്‌സ് ഇന്‍ഫ്‌ളൂവന്‍സര്‍' എന്നും അറിയപ്പെടുന്ന കാര്‍ലോ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ 80,000 വിശ്വാസികളെ സാക്ഷികളാക്കിയാണ് 2006ല്‍ മരണമടഞ്ഞ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. ചെറുപ്രായത്തില്‍ തന്നെ മരിച്ച മറ്റൊരു ഇറ്റാലിയന്‍ സ്വദേശിയായ പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെയും കാര്‍ലോയ്‌ക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദൈവത്തോടുള്ള ഭക്തിയിലൂടെ തങ്ങളുടെ ജീവിതത്തെ ഏറ്റവും ശ്രേഷ്ഠമായ ഒന്നാക്കി മാറ്റിയതിന് ഇരുവരെയും ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രശംസിച്ചു. ''നമ്മള്‍ എല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍ ജീവിതം പാഴാക്കരുത്. മറിച്ച് അവരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനും ഏറ്റവും ശ്രേഷമായ ജീവിതമാക്കി മാറ്റുവാനുമുള്ള ഒരു ക്ഷണമാണ് പുതിയ വിശുദ്ധന്മാര്‍'' എന്ന് അദ്ദേഹം പറഞ്ഞു.