ലോകത്തെ ആണവയുദ്ധത്തിൽ നിന്ന് രക്ഷിച്ചത് മോദി! പുടിനെ പിന്തിരിപ്പിച്ച ആ രഹസ്യം പുറത്തുവിട്ട് പോളണ്ട്
റഷ്യ-യുക്രൈൻ യുദ്ധം നാലാം വർഷം പിന്നിടുമ്പോൾ ലോകത്തെയാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പോളണ്ട്. യുദ്ധത്തിന്റെ നിർണായക ഘട്ടത്തിൽ യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കാനുള്ള റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നീക്കം തടഞ്ഞത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നാണ് പോളണ്ട് വിദേശകാര്യ സഹമന്ത്രി വ്ലാഡിസ്ലാവ് തിയോഫിൽ ബാർട്ടോസെവ്സ്കി അവകാശപ്പെടുന്നത്. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-പോളണ്ട് സംയുക്ത സാമ്പത്തിക കമ്മീഷൻ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് പുടിൻ ആദരവോടെ കാണുകയും കാര്യങ്ങൾ ഗൗരവമായി കേൾക്കുകയും ചെയ്യുന്ന ചുരുക്കം ചില ആഗോള നേതാക്കളിൽ ഒരാളാണ് നരേന്ദ്ര മോദിയെന്ന് ബാർട്ടോസെവ്സ്കി പറഞ്ഞു. സോവിയറ്റ് യൂണിയന്റെ കാലം മുതൽ റഷ്യയുമായി ഇന്ത്യയ്ക്കുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ശക്തമായ നയതന്ത്ര ബന്ധമാണ് ഇതിന് കാരണം. "പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകം ആദരിക്കുന്ന ഒരു മികച്ച നയതന്ത്രജ്ഞനാണ്. പുടിൻ മോദിയുടെ വാക്കുകൾക്ക് വലിയ വില കൽപ്പിക്കാറുണ്ട്," അദ്ദേഹം വ്യക്തമാക്കി.
2022-ൽ സംഭവിച്ചത് എന്ത്? 2022-ന്റെ അവസാന പകുതിയിൽ റഷ്യ-യുക്രൈൻ യുദ്ധം കനത്ത നാശനഷ്ടങ്ങളിലേക്ക് നീങ്ങിയ സമയത്താണ് പുടിൻ ആണവായുധം പ്രയോഗിക്കാൻ ആലോചിച്ചത്. എന്നാൽ ആ നിർണ്ണായക ഘട്ടത്തിൽ നരേന്ദ്ര മോദി ഇടപെടുകയും പുടിനെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. പുടിന് മേൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ലോകത്തിലെ ഒരേയൊരു നേതാവ് മോദിയാണെന്നും, ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം ഇനിയും ആവശ്യമാണെന്നും പോളണ്ട് മന്ത്രി കൂട്ടിച്ചേർത്തു. 2022 സെപ്റ്റംബറിൽ ഉസ്ബെക്കിസ്ഥാനിൽ വെച്ച് നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ പുടിനോട് നേരിട്ട് "ഇത് യുദ്ധത്തിന്റെ യുഗമല്ല" എന്ന് മോദി പറഞ്ഞത് വലിയ വാർത്തയായിരുന്നു.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടും അതിലൊന്നും പങ്കുചേരാതെ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങുന്ന നയം ഇന്ത്യ തുടർന്നു. ഇന്ത്യയുടെ ഈ സ്വതന്ത്ര വിദേശനയത്തെ കഴിഞമാസം പുടിൻ പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. പുടിനുമായി മാത്രമല്ല, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും മോദി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്.
ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ കാര്യത്തിലും ഇന്ത്യ സ്വീകരിക്കുന്ന സമാധാന നയതന്ത്രത്തെ പോളണ്ട് പിന്തുണച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയെ ആശ്രയിക്കുന്ന വലിയൊരു രാജ്യമെന്ന നിലയിൽ അവിടെ സമാധാനം നിലനിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ഭീകരവാദത്തെ എതിർക്കുമ്പോൾ തന്നെ സമാധാന ചർച്ചകൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നത്. ഇന്ത്യയുടെ ഈ മികച്ച ആഗോള സ്വാധീനം കണക്കിലെടുത്ത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം നൽകണമെന്ന ആവശ്യത്തെ പോളണ്ട് ഒരിക്കൽ കൂടി പൂർണ്ണമായി പിന്തുണയ്ക്കുകയും ചെയ്തു. എന്തായാലും യുദ്ധത്തിന്റെ തീച്ചൂളയിൽ നിന്ന് ലോകത്തെ രക്ഷിച്ചതിൽ മോദിയുടെ ഇടപെടൽ വലുതായിരുന്നു എന്ന വെളിപ്പെടുത്തൽ ഇന്ത്യൻ നയതന്ത്രത്തിന്റെ വലിയൊരു വിജയമായാണ് കാണുന്നത്.