'പോകേണ്ടവർക്ക് പോകാം, ആരെയും നിർബന്ധിക്കില്ല'; കൂറുമാറ്റ അഭ്യൂഹങ്ങൾക്കിടെ നിലപാട് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ച് ശിവസേനയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഓപ്പറേഷൻ ടൈഗർ വിവാദം മുറുകുന്നു. ഉദ്ധവ് താക്കറെയുടെ പക്ഷവും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷവും പരസ്പരം വിരുദ്ധമായ അവകാശവാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
ശിവസേനയിലെ (യു.ബി.ടി.) എം.പി.മാർക്കിടയിൽ കൂറുമാറ്റ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ. പാർട്ടി വിട്ടുപോകാൻ ആഗ്രഹിക്കുന്ന ആരെയും നിർബന്ധിച്ച് കൂടെനിർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. എം.പി.മാരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഉദ്ധവിന്റെ ഈ തുറന്ന പ്രതികരണം. 2022-ൽ പാർട്ടിയിലുണ്ടായ വലിയ പിളർപ്പിനെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, ആരെയും പിടിച്ചുനിർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാർട്ടി വിടുന്നവർക്ക് ആശംസകൾ മാത്രമേ നേരാനുള്ളൂവെന്നും വ്യക്തമാക്കി.
ശിവസേനയെ പിളർത്തിയ 2022 ലെ രാഷ്ട്രീയ അട്ടിമറിയെ അനുസ്മരിച്ചുകൊണ്ട് ഉദ്ധവ് താക്കറെ എംപിമാരോട് സംസാരിച്ചതായാണ് വിവരം. മുഖ്യമന്ത്രിയായിരുന്നപ്പോൾ പോലും പാർട്ടിക്കുള്ളിലെ സംഭവവികാസങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ വിവരമുണ്ടായിരുന്നുവെന്നും എന്നാൽ ആരെയും കൂടെനിർത്താൻ താൻ സമ്മർദ്ദം ചെലുത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാലാസാഹേബ് താക്കറെയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു പോയവർ ഒടുവിൽ തങ്ങളുടെ തീരുമാനത്തിൽ ഖേദിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഇന്ന് എന്റെ സമയമായിരിക്കില്ല, പക്ഷേ നാളെ തീർച്ചയായും നമ്മുടേതായിരിക്കും. അതുവരെ നമ്മൾ ക്ഷമയോടെയും സ്ഥിരോത്സാഹത്തോടെയും പ്രവർത്തിക്കണം," താക്കറെ കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി വിടാൻ ഉദ്ധവ് താക്കറെ നേതാക്കൾക്ക് അനുമതി നൽകിയെന്ന റിപ്പോർട്ടുകളെ സഞ്ജയ് റാവത്ത് ശക്തമായി എതിർത്തു. യോഗത്തിലുടനീളം താൻ പങ്കെടുത്തതാണെന്നും ഉദ്ധവ് താക്കറെ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും റാവത്ത് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ധവ് താക്കറെ ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന നേതാവാണെന്നും 'മാതോശ്രീ'യുടെ വാതിലുകൾ ആർക്കും മുന്നിൽ അടഞ്ഞിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ ഒമ്പത് എംപിമാരും ഐക്യത്തോടെയാണ് തുടരുന്നതെന്നും പ്രതിപക്ഷ നേതാക്കളെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കാണുന്നതിനെ രാഷ്ട്രീയ വൽക്കരിക്കരുതെന്നും റാവത്ത് ആവശ്യപ്പെട്ടു.
എന്നാൽ, ശിവസേന (യുബിടി) ക്യാമ്പിൽ നിന്നുള്ള എംപിമാരും എംഎൽഎമാരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഷിൻഡെ വിഭാഗം. കാബിനറ്റ് മന്ത്രി പ്രതാപ് സർനായിക് വ്യക്തമാക്കിയത് തങ്ങളുടെ 'ഓപ്പറേഷൻ ടൈഗർ' വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒന്നാണെന്നാണ്. മറ്റ് പാർട്ടികളിൽ നീതി ലഭിക്കാത്ത സാധാരണ പ്രവർത്തകർ മുതൽ മുതിർന്ന നേതാക്കൾ വരെ ഏക്‌നാഥ് ഷിൻഡെയുടെ വികസന നയങ്ങളിൽ വിശ്വസിച്ച് തങ്ങളിലേക്ക് വരുന്നുണ്ടെന്നും അവരെയെല്ലാം കടുവകളായാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
യുബിടി ക്യാമ്പിലെ ഒമ്പത് എംപിമാരിൽ ഏഴ് പേരും പതിനാറ് എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെയോടൊപ്പം പ്രവർത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ശിവസേന എംഎൽഎ കൃപാൽ തുമാനെയും അവകാശപ്പെട്ടു. തങ്ങളുടെ മണ്ഡലങ്ങളിലെ വികസനം ഉറപ്പാക്കാനാണ് ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണപക്ഷം വലിയ രീതിയിലുള്ള രാഷ്ട്രീയ അട്ടിമറിക്ക് കോപ്പുകൂട്ടുമ്പോഴും, തങ്ങളുടെ കോട്ട ഭദ്രമാണെന്നും വിള്ളലുകളില്ലെന്നുമാണ് ഉദ്ധവ് താക്കറെ വിഭാഗം ആവർത്തിക്കുന്നത്.