‘എൻടിഎ ഒരു പാഠവും പഠിച്ചില്ല, ഏറെ ദുഃഖകരം’; രൂക്ഷവിമർശനവുമായി സുപ്രീം കോടതി
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ (NTA) സുപ്രീം കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരിക്കുകയാണ്. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുന്ന ഇത്തരം വീഴ്ചകളിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായതിനാൽ, എൻടിഎയുടെ ഭാഗത്തുനിന്നുണ്ടായ നടപടികളെ കോടതി ഗൗരവമായാണ് കാണുന്നത്. ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിനും സിബിഐയ്ക്കും കോടതി നോട്ടീസ് അയച്ചു.
“ഇതൊരു സങ്കടകരമായ അവസ്ഥയാണ്, മുൻ സംഭവങ്ങളിൽ നിന്ന് അവർ ഒരു പാഠവും പഠിച്ചില്ല എന്നത് ഖേദകരമാണ്” എന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേസിൽ കക്ഷികൾക്ക് കോടതി നോട്ടീസ് നൽകി. മൂന്നുദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് നരസിംഹയുടെ ബഞ്ച് പറഞ്ഞു.
എൻടിഎയുടെ പ്രവർത്തനങ്ങൾ പരിഷ്കരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഐഎസ്ആർഒ മുൻ മേധാവി ഡോ കെ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയോടും ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.