സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗാൾ ജനതയെ സാഷ്ടാംഗം പ്രണമിച്ച പ്രധാനമന്ത്രി മോദി 98 കാരൻ്റെ പാദം തൊട്ടു വന്ദിച്ചു
പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിൽ 207 സീറ്റുകൾ നേടിയാണ് തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ചരിത്ര വിജയം നേടിയത്
ശനിയാഴ്ച കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ, 98 വയസ്സുള്ള മുതിർന്ന ബിജെപി നേതാവ് മഖൻലാൽ സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്യുകയും പാദങ്ങൾ തൊട്ട് വന്ദിക്കുകയും ചെയ്തു. ചടങ്ങിൽ ബംഗാൾ ജനതയേയും മോദി വേദിയിൽ നിന്നുകൊണ്ട് സാഷ്ടാംഗം പ്രണമിച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരമേറ്റെടുക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയെ കൂടാതെ നിരവധി എൻഡിഎ നേതാക്കളും എത്തിയിരുന്നു.
സിലിഗുരി സ്വദേശിയായ മഖൻലാൽ സർക്കാർ, പാർട്ടിയുടെ രൂപീകരണ കാലം മുതൽ പശ്ചിമ ബംഗാളിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു. ഭാരതീയ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. 1952-ൽ കാശ്മീരിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്താനുള്ള സമരത്തിനിടെ ശ്യാമപ്രസാദ് മുഖർജിക്കൊപ്പം അദ്ദേഹത്തിനെയും അറസ് ചെയ്തിരുന്നു. 1980-ൽ ബിജെപി രൂപീകരിച്ച ശേഷം വെസ്റ്റ് ദിനാജ്പൂർ, ജൽപായ്ഗുരി, ഡാർജിലിംഗ് ജില്ലകളുടെ ഓർഗനൈസേഷണൽ കോർഡിനേറ്ററായി മഖൻലാൽ ചുമതലയേറ്റു. കേവലം ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം പേരെ പാർട്ടിയിൽ അംഗങ്ങളാക്കാൻ അദ്ദേഹത്തിന് സാധിച്ചു. 1981 മുതൽ തുടർച്ചയായി ഏഴ് വർഷം അദ്ദേഹം ജില്ലാ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.