ഇനി ആത്മീയ ലോകത്തും AI ; ആദ്യ റോബോട്ട് ബുദ്ധസന്യാസി ദക്ഷിണ കൊറിയയിൽ
ലോകത്തിന്റെ നാനാഭാഗങ്ങളിലും എഐ സാങ്കേതികവിദ്യയുടെ വളർച്ച അതിവേഗം കുതിക്കുന്നതിനിടെ ശ്രദ്ധനേടി ദക്ഷിണ കൊറിയയിലെ ‘റോബോട്ട് ബുദ്ധസന്യാസി’. രാജ്യത്തെ ഏറ്റവും വലിയ ബുദ്ധമത വിഭാഗമായ ജോഗ്യേ ഓർഡറിന്റെ ആസ്ഥാനമായ സിയോളിലെ ജോഗ്യേസാ ക്ഷേത്രത്തിലാണ് റോബോട്ട് സന്യാസിയെ അവതരിപ്പിച്ചത്.
അത്യാധുനിക സാങ്കേതികവിദ്യയും ആത്മീയ ലോകവും കൈകോർക്കുന്ന പുതിയ പരീക്ഷണമാണ് ദക്ഷിണ കൊറിയയിൽ ശ്രദ്ധ നേടുന്നത്. മനുഷ്യരുമായി സംസാരിക്കുകയും ആത്മീയ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്ന ‘റോബോട്ട് സന്യാസി’യെയാണ് ക്ഷേത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയെ ആത്മീയതയുമായി ബന്ധിപ്പിക്കുന്ന ഈ പരീക്ഷണം ദക്ഷിണ കൊറിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു.
എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ച ഈ റോബോട്ട് സന്ദർശകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ബുദ്ധമത ആശയങ്ങളെക്കുറിച്ച് വിവരിക്കുകയും ചെയ്യുന്നു. ക്ഷേത്ര സന്ദർശകരെ സ്വാഗതം ചെയ്യുന്നതും ധ്യാനത്തെക്കുറിച്ചുള്ള നിർദേശങ്ങൾ നൽകുന്നതുമാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ.
‘ഗാബി’ എന്ന് പേരിട്ടിരിക്കുന്ന 4.3 അടി ഉയരമുള്ള റോബോട്ട്, പരമ്പരാഗത ബുദ്ധ സന്യാസിമാരുടെ വസ്ത്രം ധരിച്ച് ഗാബി സന്യാസിമാർക്കൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബുദ്ധ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിലാണ് ബുദ്ധസന്ന്യാസിയെ പരിചയപ്പെടുത്തിയത്.
മനുഷ്യരെ ബഹുമാനിക്കുക, മറ്റ് റോബോട്ടുകളെയോ വസ്തുക്കളെയോ നശിപ്പിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പങ്കുവയ്ക്കാതിരിക്കുക തുടങ്ങിയ നിർദേശപ്രകാരമായാരിക്കും റോബോട്ട് പ്രവർത്തിക്കുക. യുവതലമുറയെ ബുദ്ധമതത്തിലേക്ക് കൂടുതൽ ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നാണ് വിവരം.