‘ബിജെപി സ്ഥാനാർഥിയുടെ വർഗീയ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും’; രത്തൻ യു ഖേൽക്കർ
ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തൃശൂർ ജില്ലാ കളക്ടറോട് നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. നിയമോപദേശം തേടിയിട്ടുണ്ടെന്നും ഇന്ന് തന്നെ റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നാളെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്. 1.75 ലക്ഷം പേരെ പോളിംഗ് സ്റ്റാഫുകളായി ഇതിനോടകം തന്നെ എടുത്തിട്ടുണ്ട്. ഇവർക്ക് അതാത് ജില്ലകളിൽ പരിശീലനം നൽകുന്നുണ്ട്. ആരുടെയും ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടാകരുത് എന്നത് മുന്നിൽക്കണ്ടാണ് പരിശീലനം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആകെ 2 ,71,42, 952 വോട്ടർമാരാണുള്ളത്. 2,42,093 പ്രവാസി വോട്ടർമാരാണുള്ളത്. അർഹരായ എല്ലാവരും വോട്ടർ പട്ടികയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സീൽ വിവാദം ബിജെപി സീൽ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൗരവം മനസ്സിലാക്കിയാണ് ഫയൽ കൈകാര്യം ചെയ്ത വ്യക്തിയെ സസ്പെൻഡ് ചെയ്തത്. വിശദമായ അന്വേഷണം നടക്കുമെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.